കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ തന്നോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായതെന്ന തരത്തിൽ വിപിൻ ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. ഫെഫ്കയുമായി നടന്ന ചർച്ചയിൽ നടൻ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുവെന്ന വിപിൻ കുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് സംഘടന വ്യക്തമാക്കി.
വിപിൻ നടത്തിയത് തികച്ചും അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.
“ഇന്നലെ താരസംഘടനയായ അമ്മ ഓഫീസില്‍ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു.
എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരീതമായി വിപിന്‍ ഒരു ദൃശ്യ മാധ്യമത്തിന് ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കി. ഇത് തികഞ്ഞ അച്ചടക്ക ലംഘനമാണ്.
ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിൻ കുമാറിന്റെ അവകാശവാദം ശരിയല്ല നു വിപിന്‍ ധാരണാലഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു”, എന്നാണ് ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ഇതിനിടെ വിപിൻ കുമാറിനെ പൂർണമായും തള്ളി അമ്മ സംഘടനയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്നു അമ്മയുടെ പ്രതിനിധി ജയൻ ചേർത്തലയും വ്യക്തമാക്കി.
ചർച്ചയ്ക്ക് ശേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ കുമാർ ആണ്. എന്നാൽ ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല പറഞ്ഞു.