കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തതിൽ പ്രതീക്ഷ അർപ്പിച്ച് മധ്യകേരളം. എന്നാൽ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ പുതിയൊരു ഇലക്ഷൻ സ്റ്റണ്ട് മാത്രമാണോ ശബരിപാത എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ നടക്കാൻ പോകുന്നുവെന്ന മട്ടിൽ ശബരിപാത ചർച്ച തെരഞ്ഞെടുപ്പു കാലത്ത് പലവട്ടം ഉയർന്നു വന്നിട്ടുളളതാണ് എന്നതാണ് ഈ വിമർശനത്തിന് അടിസ്ഥാനം. റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ 14 റെയിൽവേ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി ആകെ ഉളളത്.
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയ സ്‌റ്റേഷനുകളാണ് ഈ പാതയിലുളളത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ, കാലടിയിലെ അരിമില്ലുകൾ, പെരുമ്പാവൂർ– ഓടക്കാലി മേഖലയിലെ നെല്ല്, വാഴ, ജാതി, റബർ കൃഷികൾ, തൊടുപുഴയിലെ വാഴക്കുളത്തെ പൈനാപ്പിൾ കൃഷി തുടങ്ങിയവയ്ക്ക് ബിസിനസിൽ വലിയ നേട്ടത്തിന് ശബരി പാത കാരണമാകും.
കോതമംഗലത്തെ റെയിൽവെ സ്റ്റേഷനിൽ നിന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് 80 കിലോമീറ്റർ ദൂരം മാത്രമാണ് ഉളളത്. കാഞ്ഞിരപ്പളളി റോഡ് സ്റ്റേഷനിൽ നിന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയിലേക്ക് 71 കിലോമീറ്ററും വാഗമണ്ണിലേക്ക് 58 കി.മീറ്ററുമാണ് ദൂരം ഉളളത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയായാണ് കാലടി സ്റ്റേഷൻ വരുന്നത്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് 43 കിലോമീറ്റർ ദൂരമാണ് എരുമേലി സ്റ്റേഷനിൽ നിന്നുളളത്. നിർദിഷ്ട എരുമേലി വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉളളത്.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന്റെ പ്രധാന കേന്ദ്രമായി മാറാൻ സാധിക്കുന്ന അങ്കമാലി-എരുമേലി റെയിൽ പദ്ധതിക്ക് ജീവൻ വെച്ചതിൽ ഏറെ പ്രതീക്ഷയിലും ആഹ്ളാദത്തിലുമാണ് നാട്ടുകാരും കൃഷിക്കാരും കച്ചവടക്കാരും.
പുതിയ സ്ഥലമെടുപ്പ് നിയമം അനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വില ലഭിക്കാൻ ഉടമസ്ഥൻ അർഹരാണെന്നാണ് റിപ്പോർട്ട്. അങ്കമാലി – എരുമേലി ശബരി പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ധ സംഘം ജൂലൈയിൽ സംസ്ഥാനത്തെത്തും. 111 കിലോമീറ്റർ ദൂരമുള്ള ശബരി പാത 1997-98ലെ റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
കാലടി വരെ 8 കിലോമീറ്റർ റെയിൽവേ ലൈൻ നിർമിച്ചെങ്കിലും പിന്നീടു പദ്ധതി മുന്നോട്ടുപോയില്ല. പാതയ്ക്കായി ഭൂമി വിട്ടുകൊടുത്ത 2,862 കുടുംബങ്ങൾ നഷ്ടപരിഹാരം പോലും ലഭിക്കാതെ കാൽനൂറ്റാണ്ടിലേറെയായി പ്രതിസന്ധിയിലാണ്. സർവേക്കല്ല് സ്ഥാപിച്ച ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതിയിലാണ് ഇവർ.
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്റർ നീളത്തിലാണ് സർവേക്കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയത്.
ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് ഒപ്പം അങ്കമാലി – ശബരി റെയിൽവേ പദ്ധതിയും കൂടി യാഥാർഥ്യമായാൽ തുറക്കുന്നത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വികസനത്തിന്റെ പുതിയ വാതായനങ്ങളാണ്.
വിമാനത്താവള പദ്ധതി നിലവിൽ പുരോഗമിക്കുന്നു. റെയിൽപാത കൂടി വന്നാൽ കാർഷിക വസ്തുക്കളുടെയും നാണ്യ വിളകളുടെയും കയറ്റുമതിക്ക് അടക്കം വൻ നേട്ടമാണ്.
മധ്യകേരളത്തിലെ 14 പട്ടണങ്ങൾക്കു ട്രെയിൻ യാതാസൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ശബരി റെയിൽ പദ്ധതി. ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയിൽവേ പാതയാണ് ഇത്. അങ്കമാലി മുതൽ കാലടി വരെയുള്ള 8 കിലോമീറ്റർ പാത മാത്രമാണു ഇതുവരെ നിർമിക്കാനായത്.
തൊടുപുഴ വരെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കിയതിനാൽ ഒന്നാം ഘട്ടമായി തൊടുപുഴ വരെ ഭൂമിയേറ്റെടുക്കാൻ കാലതാമസമുണ്ടാകില്ലെന്നാണ് സൂചന.
416 ഹെക്ടർ ഭൂമിയാണു സംസ്ഥാന സർക്കാർ ഇനി പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ശബരി പാത രണ്ടാം ഘട്ടമായി പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യവും ഇപ്പോൾ സജീവമാണ്.
3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
പദ്ധതിച്ചെലവ് വഹിക്കാമെന്ന് കേരളം ധാരണയിലെത്തിയെങ്കിലും 2018-ൽ ഇതിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ കേരളം ചെലവ് വഹിക്കാമെന്ന് 2021-ൽ അറിയിച്ചു.
രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത് ഇത്തരം അനുഭവം മുൻനിർത്തിയാണ് എന്ന് റെയിൽവേ പറയുന്നു.
ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്ത 111 കിലോമീറ്റർ പാത മൂന്നു ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കും .
സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. ഇതിനാണ് കേരളം കരാറൊപ്പിടേണ്ടത്.
അതേസമയം, സംസ്ഥാന വിഹിതമായ 1900കോടി കിഫ്ബിയിൽ നിന്ന് സമാഹരിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഒഴിവാക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ റെയിൽവേ പദ്ധതികൾക്കായുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ കരടാണ് സംസ്ഥാനത്തിന് കൈമാറിയത്. ഇവിടെ ഇതുപോലെ കരാറുണ്ടാക്കിയശേഷം മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ ഒപ്പിടണം. കരാറുണ്ടാക്കുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ത്രികക്ഷി കരാറിന് തയ്യാറെന്ന് കേന്ദ്രത്തെ കത്തിലൂടെ അറിയിക്കും.
ശബരി പദ്ധതി
പ്രഖ്യാപിച്ചത് 1997-98 ൽ
ആകെ നീളം – 111 കിലോ മീറ്റർ
സ്റ്റേഷനുകൾ – 14
കടന്നുപോകുന്ന ജില്ലകൾ – 3
പൂർത്തിയായത് – ഏഴ് കിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം.
മരവിപ്പിച്ചത് – 2019-ൽ
പദ്ധതിയും തുകയും
ശബരി പദ്ധതിക്ക് കഴിഞ്ഞ നാലുവർഷം അനുവദിച്ച തുക:
2019-20 – ഒരു കോടി
2020-21 – 1000 രൂപ
2021-22 – 1000 രൂപ
2022-23 – 1000 രൂപ
2023-24 – 100 കോടി
2024-25 – 100 കോടി
വിഴിഞ്ഞത്ത് നിന്നും വടക്കോട്ട് റയിൽപാത അത്യാവശ്യമാണെന്ന നിലപാടിലാണ് കേരളം. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിൽ വിഴിഞ്ഞം പാത ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിനുള്ള 4,800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ടെയ്നർ നീക്കം സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഗതാഗത കുരുക്ക് മൂലം എം.സി റോഡിലെ യാത്രാസമയം വർദ്ധിച്ചു. വിഴിഞ്ഞം തുറമുഖത്തു നിന്ന് എം.സി റോഡ് വഴിയുള്ള ചരക്കു നീക്കം കൂടിയാവുമ്പോൾ സ്ഥിതി ഗുരുതരമാവും.
എം.സി റോഡിന് സമാന്തരമായി അങ്കമാലി – തിരുവനന്തപുരം ഗ്രീൻഫീൽഡ് പാതയ്‌ക്ക് ദേശീയപാത അതോറിട്ടി പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കിലും തുറമുഖത്തിന്റെ ആവശ്യങ്ങൾ ഈ പാതയ്ക്കും നിറവേറാനാവില്ല.
അതേസമയം, ബാലരാമപുരം വരെ മാത്രം മതിയാകും ശബരി റെയിൽ പാത. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്.
അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളിൽ റെയിൽവേ കണക്‌ടിവിറ്റിയെന്ന റെയിൽവേ നയത്തിന് അനുയോജ്യമാണ് പദ്ധതിയെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി.