കൊച്ചി: ഒന്നു തുമ്മിയാൽ പോലും ഡോക്ടറെ സമീപിക്കുന്നവർ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളെ ഗൗരവമായി എടുക്കാറില്ല. കൃത്യമായ ഇടവേളകളിൽ പ്രമേഹവും രക്തസമ്മർദവും പരിശോധിക്കുന്നവർ പോലും തൈറോയ്ഡ് പരിശോധന നടത്തുന്ന കാര്യത്തിൽ മാത്രം കണ്ണടയ്ക്കാറാണു പതിവ്.
എങ്കിൽ കേട്ടോളൂ, തൈറോയ്ഡ് രോഗം തകരാറിലാക്കുന്നതു ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടിയാണ്. തൈറോയ്ഡ് രോഗം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മാനസികസമ്മർദങ്ങളിലേക്കും നയിക്കാം.
തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ അംഗനവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുപോയി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ സന്ധ്യക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. എങ്കിലും ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാനാണ് പോലീസിൻ്റെ തീരുമാനം.
പക്ഷെ കുറച്ച് നാളുകളായി തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അതിന് മരുന്ന് കഴിച്ചിരുന്നു എന്നുമുള്ള അമ്മയുടെ മൊഴി കേസിൽ നിർണായകമാണ്. രോഗത്തിൻ്റെ തോത് എത്രയായിരുന്നു എന്ന് ഉറപ്പിക്കാൻ ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.
ഹൈപ്പർ തൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉണ്ടാകുന്ന അവസ്ഥ ശാരീരികവും മാനസികവുമായി വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
സ്ത്രീകളിൽ ഇത് ഗുരുതരമായ മാനസിക സംഘർഷങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിവയ്ക്കുമെന്നും ഇത്തരം താളപ്പിഴകൾ വിഷാദരോഗം ഉൾപ്പെടെ പലതിലേക്കും നയിക്കാനിടയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ കൺവീനർ ഡോ.സുൽഫി നൂഹു പറഞ്ഞു.
തൈറോയ്ഡ് രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണം സ്‌ട്രെസ് ആണ്. അമിതമായ മാനസികസമ്മർദ്ദം തൈറോയ്ഡ് രോഗത്തിന് കാരണമായേക്കാമെന്ന് മാത്രമല്ല, നേരത്തെ രോഗമുള്ളവരിൽ അത് ഗുരുതരമാക്കുകയും ചെയ്തേക്കാം.
വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളും സന്ധ്യ കാണിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. തൊട്ടയൽവാസികൾ അടക്കം ആരുമായും കാര്യമായി സംസാരമോ ബന്ധമോ ഇല്ലായിരുന്നു എന്ന് പരിസരവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടികളെ അപായപ്പെടുത്തുന്ന വിധം ഗുരുതരമായ അവസ്ഥയിലേക്ക് ഈ താളപ്പിഴകൾ കൊണ്ടെത്തിച്ചോ എന്നത് വിശദ പരിശോധനയിലേ വ്യക്തമാകൂ. അതിനാണ് പോലീസ് ഒരുങ്ങുന്നത്.
കുട്ടികളെ മുമ്പും സന്ധ്യ അകാരണമായി ഉപദ്രവിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി കഴിക്കാൻ തന്നുവെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ടോർച്ച് കൊണ്ടടിച്ചുവെന്നും മൂത്തമകൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം സ്വന്തം മകൾ കല്യാണിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി അമ്മ സന്ധ്യ ചാലക്കുടിപ്പുഴയിൽ എറിഞ്ഞ വാർത്ത കേട്ട ഞെട്ടലിലാണ് കേരളം. ഇന്നലെ ഉച്ചക്കുശേഷം യാതൊരു ഭാവഭേദവുമില്ലാതെയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്.
പിന്നീടുണ്ടായ ഓരോ നീക്കവും കരുതിക്കൂട്ടി ഉറപ്പിച്ച വിധമായിരുന്നു. സന്ധ്യയോടെ ചാലക്കുടി പുഴയിലെറിഞ്ഞ കുഞ്ഞിൻ്റെ ശരീരം പുലർച്ചെ രണ്ടരയോടെയാണ് കണ്ടെത്തിയത്.
കുഞ്ഞിനെ തൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് കരുതാൻ തക്കവിധം ഒരു സാഹചര്യവും സന്ധ്യക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനസിൻ്റെ താളപ്പിഴകളാണ് വില്ലനായത് എന്ന നിഗമനത്തിലാണ് ഇപ്പോഴും പോലീസ്.
തൈറോയ്ഡ് പരിശോധനയ്ക്കു മടി വേണ്ട
തൈറോയ്ഡ് പരിശോധന നടത്തുന്ന കാര്യത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെ പിന്നിലാണത്രേ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ റിസർച് ആൻഡ് കൺസൽറ്റിങ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സ്ത്രീകളാണ് തൈറോയ്ഡ് പരിശോധനയ്ക്ക് ഏറ്റവുമധികം മടി കാണിക്കുന്നത്. പ്രത്യേകിച്ചും ഗർഭിണികളായ സ്ത്രീകളിൽ നാലിലൊന്നു പേർ മാത്രമേ തൈറോയ്ഡ് പരിശോധന നടത്താറുള്ളു.
വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രം സ്ത്രീകളാണ് ഗർഭധാരണസമയത്തെ തൈറോയ്ഡ് പ്രശ്നങ്ങളുമായി ഡോക്ടർമാരെ സമീപിക്കാറുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.