കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഐവിനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പോലീസ് പറയുന്നു.
സി ഐ എസ് എഫ് ഉദ്യോഗസ്ഥരായ ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നാലെ പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്.
നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഐവിൻ ജോലി ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോകുമ്പോഴാണ് സംഭവം നടന്നത്.
കൊലപാതകത്തിന് പിന്നാലെ നാട്ടുകാര്‍ ഇടപെട്ടാണ് കാറുള്‍പ്പെടെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിവും കയ്യാങ്കളിയുണ്ടായി. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.