ബെംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഗായകൻ സോനു നിഗമിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കർണാടക ഹൈക്കോടതിയാണ് ഗായകനെതിരെയുള്ള ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സ്റ്റേ ചെയ്തത്.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് ഉത്തരവ്. കേസ് അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മൊഴി രേഖപ്പെടുത്താൻ സോനു നിഗം പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി മൊഴി നൽകാം എന്നും കോടതി വ്യക്തമാക്കി. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കിൽ സമൻസയച്ച് വിളിച്ചുവരുത്തുന്നതിനു പകരം പോലീസ് ഗായകന്റെ അടുക്കലേക്ക് പോകണം. അതിനുള്ള ചെലവ് സോനു നിഗം വഹിക്കണം എന്നും കോടതി വ്യക്തമാക്കി.
മേയ് മൂന്നിന് ആണ് ആവലഹള്ളി പോലീസ് ഗായകന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ അധ്യക്ഷൻ ടി.എ. ധർമരാജ് നൽകിയ പരാതിയിലാണ് കേസ്.
ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെ സോനു നിഗം നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു പരാതി നൽകിയത്. ഏതാനും വിദ്യാർഥികൾ കന്നഡഗാനം പാടാൻ ആവശ്യപ്പെട്ടപ്പോൾ, ‘‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’’ എന്നായിരുന്നു ഗായകന്റെ പ്രതികരണം.