തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ബാർ കൗൺസിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്.
ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാർ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് വിവരം.
സസ്പെൻഷൻ കഴിയുന്നതു വരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാർ കൗൺസിലിൻറെയും നടപടി.
ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇയാൾക്കെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകുകയും ചെയ്തു. മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി പറയുന്നു. സീനിയറായതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു.
ഇന്നലെ മാത്രം നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവശേഷം ബെയ്ലിൻ ദാസ് ഒളിവിലാണ്.
ഇയാളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.
പൊലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അഡ്വക്കേറ്റ് ബെയ്‍ലിൻ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവത്തിൽ വനിത കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.