ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വ കേസിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. അതിവേഗം അന്തിമ തീരുമാനം എടുക്കാനും ഹർജിക്കാരനെ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഇത് രണ്ട് സർക്കാരുകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ ഏതെങ്കിലും അന്തിമ തീരുമാനം എടുത്താൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതിൽ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണെന്നും ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ പൗരത്വത്തെപറ്റി എസ് വിഘ്നേഷ് ശിശിർ എന്നയാളാണ് ഹർജി നൽകിയത്. ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെ (യുകെ) പൗരത്വമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു. രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് രണ്ടുതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി അയച്ചിരുന്നെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 അനുസരിച്ച്, ഒരു വ്യക്തിക്കും ഒരേസമയം ഇന്ത്യൻ പൗരത്വവും മറ്റൊരു രാജ്യത്തിന്റെ പൗരത്വവും കൈവശം വയ്‌ക്കാൻ സാധിക്കില്ല. രാഹുൽ ഗാന്ധിജിയുടെ പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജികളിൽ വ്യക്തത ലഭിച്ച ശേഷം കേസ് കേൾക്കുമെന്നാണ് കോടതി പറഞ്ഞത് .