ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവതിക്ക് നേരേ അതിക്രമം.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയതോടെ വാർത്തകളിൽ നിറഞ്ഞ സീമ ഹൈദറിനെയാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സീമയും കാമുകൻ സച്ചിൻ മീണയും താമസിക്കുന്ന ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് സീമയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം.
ഗുജറാത്ത് സ്വദേശിയായ തേജസ് ഝാനി എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് പിടിച്ച്ഞെരിക്കാൻ അയാൾ ശ്രമിച്ചത്. ഇയാളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പൊലീസ് റിപ്പോർട്ട് പ്രകാരം ഇയാൾ ഡൽഹി വഴി ട്രെയിൻ മാർഗമാണ് റബുപുരയിലെത്തിയത്. സീമയുടെ വീട്ടിലെത്തിയ ശേഷം പ്രതി തുടർച്ചയായി വാതിലിൽ ചവിട്ടുകയായിരുന്നു.
ബഹളം കേട്ട് സീമ വാതിൽ തുറന്നതോടെ കടന്നുപിടിച്ച പ്രതി ഇവരെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇവർ പ്രതിരോധിച്ചതോടെ മർദിച്ചു.
തുടർന്ന് ബഹളം കേട്ടെത്തിയ സീമയുടെ വീട്ടുകാരും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിന് കൈമാറി.
തനിക്കെതിരെ സീമയും സച്ചിനും ചേർന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പറയുന്നത്.
വിശദമായ അന്വേഷണത്തിൽ പ്രതിക്ക് മാനസിക നില തകരാറിലാണെന്ന് വ്യക്തമായി. ഇയാളുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.