കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്ന നിഗമനത്തിൽ പൊലീസ്
സംഭവ സമയം മനോജിൻ്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരും മദ്യലഹരിയിലായിരുന്നെന്നാണ് രക്ഷിക്കാനെത്തിയ നാട്ടുകാർ പറയുന്നത്.
മദ്യലഹരിയിൽ മനോജിൻ്റെ വീട്ടിൽ വഴക്ക് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇളകൊള്ളൂർ ചിറ്റൂർമുക്ക് പാറപ്പള്ളിൽ സോമൻ നായരുടെ വീടിന് തീപിടിച്ചത്.
സംഭവത്തിൽ 37 കാരനായ മനോജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. വീടിന് തീപിടിച്ചത് കണ്ട് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്നും ഫയർഫോഴ്സും, പൊലീസും എത്തി തീ അണയ്ക്കുകയായിരുന്നു.
സംഭവ സമയം വീട്ടിൽ പിതാവ് സോമൻ നായരും, മാതാവ് വനജയും ഉണ്ടായിരുന്നെങ്കിലും ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.
മദ്യലഹരിയിൽ മനോജിന്റെ വീട്ടിൽ വഴക്ക് പതിവാണെന്ന് അയൽക്കാർ പറയുന്നത്. ഇന്നലെ രാത്രിയും വഴക്കുണ്ടായി. മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങി, പിന്നാലെ ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്നാണ് അയൽക്കാരൻ പ്രതികരിച്ചത്.
മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസും സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. ഫോറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാകുമ്പോൾ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുവെന്നാണ് പൊലീസ് പറയുന്നു. അതേസമയം സംഭവം നടക്കുമ്പോൾകുടുംബാംഗങ്ങളെല്ലാം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് അയൽക്കാരി ശാരദ പറഞ്ഞു.