കൊച്ചി: കരൾ രോഗത്തെത്തുടർന്ന് സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
മകൾ വിഷ്ണു പ്രസാദിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. എന്നാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നൽകിയിട്ടുണ്ട്.
നടൻ വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹൻ അയിരൂരും നടൻ കിഷോർ സത്യവും അറിയിച്ചു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണ് വിഷ്ണു പ്രസാദിന് ഉള്ളത്.
‘നടൻ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരൾ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് ലഭിച്ച വിവരം. വിഷ്ണു പ്രസാദിന്റെ മകൾ കരൾ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാൻ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ലെന്നും കിഷോർ സത്യം പറഞ്ഞു.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ് താരം.