ന്യൂഡൽഹി: ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ.
ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കൽ പൈലറ്റുമാർക്കും പുതിയ തീരുമാനം ബാധകമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്.
ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഇത് സ്വകാര്യതയെ ഹനിക്കില്ലെന്നും റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദവും ദൃശ്യവും ഒരേപോലെ പകർത്തുന്ന ക്യാമറയാകും ക്യാബിനിൽ സ്ഥാപിക്കുക. പ്രധാന ട്രെയിനുകളിൽ നിന്നും കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.
പകരം ലോക്കോ പൈലറ്റുമാരെ സഹായിക്കാൻ 2 വർഷം പ്രവർത്തന പരിചയമുള്ള അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരാകും ഉണ്ടാകുക.
എന്നാൽ ജോലിസമയം, വിശ്രമം തുടങ്ങിയ കാര്യങ്ങളെ പറ്റി കമ്മിറ്റി ഒന്നും പറയുന്നില്ല, ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ടാണ് ഇതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ.സി. ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
റെയിൽവേ മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്ര റെയിൽവേ ബോർഡ് ചെയർമാന് ഇത് സംബന്ധിച്ച കത്തയച്ചിട്ടുണ്ട്.