മാലിന്യം മൂലമൊരു ജീവൻ നഷ്ടമായിട്ടും ആളുകളുടെ മനോഭാവത്തിന് യാതൊരു മാറ്റവുമില്ല. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ഇവർക്ക് കോർപറേഷൻ 45,090 രൂപ പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. (9 people who tried to throw garbage in Amaiyhanchan stream were arrested; A fine of Rs 45,090 was imposed)
ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിലാണ് വനിതാ ഹെൽത്ത് സ്‌ക്വാഡ് ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ വാഹനമടക്കം പിടികൂടിയത്. വനിതകളുടെ ഹെൽത്ത് സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. പിഴ ചുമത്തിയത് ആദ്യപടി മാത്രമാണെന്നും കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല, കർശനമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.