തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴയിൽ കെ എസ് ഇ ബിക്ക് വ്യാപക നാശനഷ്ടം. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷനുകളിലാണ് വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കേടുപാടുണ്ടായത്.
109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം തകർന്നത്. 120 പോസ്റ്റുകൾ കടപുഴകി വീണു. 325 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു.
വ്യാപക നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാല അടിസ്ഥാനത്തലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന് നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവർ അക്കാര്യം അതത് സെക്ഷൻ ഓഫീസുകളെ അറിയിക്കണമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറായ 1912ൽ വിളിച്ചോ അല്ലെങ്കിൽ 9496001912 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്തോ അറിയിക്കാവുന്നതുമാണ്.