കൊച്ചി: പൊതുജനങ്ങള്‍ക്ക് ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന എറണാകുളം ജില്ലയിൽ ഇതുവരെ ലഭിച്ചത് 1877 പരാതികൾ. ഇതിൽ 1851 എണ്ണം ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്തു. 22 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിക്കുകയും ചെയ്തു. നാല് എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊച്ചി മണ്ഡലത്തിലാണ്. 224 പരാതികൾ. എറണാകുളം മണ്ഡലത്തിൽ 195 പരാതികളും മൂവാറ്റുപുഴയിൽ 176, കുന്നത്ത് നാട്ടിൽ 174, പെരുമ്പാവൂരിൽ 163, വൈപ്പിൻ 156, തൃപ്പൂണിത്തുറ 133, കോതമംഗലം 115, ആലുവ തൃക്കാക്കര മണ്ഡലങ്ങളിൽ 99, കളമശ്ശേരി 93, പറവൂർ 88, പിറവം 82, അങ്കമാലി 77 പരാതികളും ലഭിച്ചു.
അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറി നടപടി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.