ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സേന ഗസ്സയ്‌ക്കെതിരെ നടത്തുന്ന യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്ച നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം ഇനി കരയുദ്ധത്തിനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. വടക്കൻ ഗസ്സയിലുള്ള പതിനൊന്നു ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടതു ഇത് മുന്നിൽ കണ്ടാണ്. ഓരോ ഹമാസ് അംഗവും മരിച്ചെന്ന് ഉറപ്പുവരുത്തുന്നതു വരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഇരുഭാഗത്തുമായി ആയിരക്കണക്കിനു ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ മരണസംഖ്യ 1300 കവിഞ്ഞു. ഗസ്സയിൽ മരണസംഖ്യ 1,900 കവിഞ്ഞതായും 7600 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ മുമ്പ് നടത്തിയ ഏത് ആക്രമണത്തേക്കാളും വലിയ നീക്കമാണ് ഓപറേഷൻ ‘സ്വാഡ്‌സ് ഓഫ് അയൺ’ എന്നു പേരിട്ട സൈനിക ഓപറേഷനിൽ ഇസ്രായേൽ ഭരണകൂടം ലക്ഷ്യമിടുന്നത്. യുഎസ് അടക്കമുള്ള സൗഹൃദരാഷ്ട്രങ്ങളുടെ തുറന്ന പിന്തുണയും ഈ ഓപ്പറേഷനുണ്ട്. വ്യോമാക്രമണം കുട്ടികളുൾപ്പെടെ ആയിരങ്ങളുടെ ജീവനെടുത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കണക്ക് അനുസരിച്ച് നാലു ലക്ഷം പേർ ഭവനരഹിതരായി. തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും ഹമാസിനെ തകർക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു. ഹമാസിനെയും അതിന്റെ സൈനിക ശേഷിയെയും തകർക്കുകയും സാഹചര്യം ഇസ്രായേലിനു അനുകൂലമായി മാറുകയും ചെയ്യും എന്നതാണ് ഈ യുദ്ധത്തിന്റെ അവസാനം എന്ന് ഏകദേശം വ്യക്തമാണ്.
ഇസ്രായേലിലെ ജനങ്ങൾക്കോ സൈനികർക്കോ നാശം വരുത്താനുള്ള കഴിവ് ഹമാസിന് ഇനി ഉണ്ടാകില്ല. ഹമാസ് സാധാരണക്കാരെ അവരുടെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു. ദിവസങ്ങളായി ഗസ്സ മുനമ്പിന് ചുറ്റും ഇസ്രായേലി റിസർവ് ഫോഴ്സ് രൂപീകരിക്കുകയാണെന്നു ഇസ്രായേൽ സൈനിക വക്താവ് പറയുന്നു. അതിനിടെ, ഗസ്സയിലെ അജ്ഞാത കേന്ദ്രങ്ങളിൽ ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ 150 പൗരന്മാർ ഉണ്ട് എന്നാണ് ഇസ്രായേൽ പറയുന്നത്. ഇവരെ കണ്ടെത്താനാണ് കരയാക്രമണം തുടങ്ങിയത് എന്നാണു ഇസ്രായേൽ വാദം. 2014ലാണ് ഇസ്രായേൽ സേന ഇതിന് മുമ്പ് കരസേനയെ ആക്രമണത്തിന് നിയോഗിച്ചത്.
ഗസ്സയിലെ കരയാക്രമണം ഇസ്രായേലിനു അത്ര എളുപ്പമാകില്ല. ഏതു ഭാഗത്തു നിന്നും ആക്രമണം പ്രതീക്ഷിക്കാവുന്ന, ഏറ്റവും റിസ്‌കുള്ള ഈ യുദ്ധതന്ത്രത്തിന് ഇസ്രായേൽ ഒരുമ്പെട്ടിറങ്ങുമ്പോൾ കടക്കേണ്ട കടമ്പകൾ ഏറെയാണ്. സേനാ ബലം നോക്കുമ്പോൾ അതിശക്തമാണ് ഇസ്രായേൽ. 1.69 ലക്ഷം പേർ ഉൾക്കൊള്ളുന്ന സജീവ കാലാള്‍പ്പട അവർക്കുണ്ട്. നാലര ലക്ഷത്തിലേറെ റിസർവ് സേനയുമുണ്ട്. പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ- പിന്തുണ ലഭിക്കുന്നു എന്നതാണ് ഈ യുദ്ധത്തിൽ ഇസ്രായേലിന്റെ കരുത്ത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിരോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കൻ ഗസ്സയിലെ 11 ലക്ഷം വരുന്ന ആൾക്കാരോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇവിടെ ഇസ്രയേലിന്റെ ഈ യുദ്ധ തന്ത്രത്തിന് തുരങ്കം വയ്ക്കുന്ന ചില കാര്യങ്ങളുണ്ട്.
ഒന്നാമത്, വ്യോമാക്രമണത്തിന്റെ പല സുരക്ഷിതത്വങ്ങളും കരയാക്രമണത്തിനില്ല എന്നാണ് സത്യം. ആക്രമണത്തിൽ എത്ര ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു എന്നതിൽ ഇസ്രായേലിനു ഇനിയും വ്യക്തതയില്ല. അതിന്റെ കണക്കും ലഭ്യമല്ല. എന്നാൽ, കൊല്ലപ്പെട്ടവരിൽ മിക്കവരും സിവിലിയന്മാരാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും യുഎന്നും റിപ്പോർട്ടു ചെയ്യുന്നു. അതുകൊണ്ടുതന്നെ, 15000 മുതൽ 20000 വരെ സൈനികർ മാത്രമുള്ള ഖസ്സാം ബ്രിഗേഡാണ് ഹമാസിന്റെ സേനയെങ്കിലും ഇവർ എങ്ങനെ സംഘടിക്കും, ആക്രമണത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നൊക്കെ പഠിക്കാൻ ഇസ്രായേലിനു ഈ സാഹചര്യത്തിൽ സാധ്യമല്ല എന്നുതന്നെ കരുതേണ്ടിവരും.
മെട്രോതുരങ്കങ്ങളുടെ അതിവിപുലമായ ശൃംഖല നിലവിലുള്ള സ്ഥലമാണ് ഗസ്സ. ഹമാസിന്‍റെ പ്രധാന ഒളിയിടം. കരയാക്രമണത്തിൽ ഇസ്രായേലിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നതും ഇതു തന്നെയാണ്. ഹമാസ് വീടുകള്‍ക്കും സ്കൂളുകള്‍ക്കും താഴെയുള്ള തുരങ്കങ്ങളില്‍ ആണ് പ്രധാനമായും പതിയിരിക്കുന്നത് എന്നത് ആക്രമണത്തിന്റെ സാധ്യതയ്ക്ക് വലിയ വെല്ലുവിളിയാണ്. ടണലുകളെല്ലാം ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്‌വർക്കിൽ നിന്ന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ ഇതേക്കുറിച്ചുള്ള കൃത്യമായ ധാരണ ഇസ്രായേൽ സേനയ്ക്കില്ല. 20 മീറ്റർ താഴ്ചയിലാണ് ടണലുകളുള്ളത്. കോൺക്രീറ്റു കൊണ്ട് നിർമിച്ച ഇവയെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. ദീർഘകാല വാസത്തിന് അനുയോജ്യവുമാണ്. ഹമാസ് കമാൻഡിങ് പോസ്റ്റുകൾക്കിടയിൽ മികച്ച രീതിയിലുള്ള ആശയവിനിമയവും ഇതുവഴി സാധ്യമാകുന്നുണ്ട്. 2007ൽ അധികാരമേറ്റെടുത്ത ശേഷം ഗസ്സയിലും ഇസ്രായേൽ അതിർത്തിയിലും ഹമാസ് ടണൽ നെറ്റ്‌വർക്ക് ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറികടന്നു കരയുദ്ധത്തിന് ഇസ്രായേലിനു സാധ്യമായാൽ ഹാമാസിന്റെ അന്ത്യം കുറിക്കുന്ന യുദ്ധമായിരിക്കും ഇത്.
ഇതിനിടെ ഇരുപക്ഷത്തും അനുകൂല രാജ്യങ്ങളുടെ എണ്ണം കൂടുന്നത് ലോകസമാധാനത്തിനുതന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇറാനും ഇറാഖും പാലസ്‌തീന് പരസ്യ പിന്തുണയുമായി ഇതിനകം രംഗത്തുവന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ കാര്യവും വ്യത്യസ്തമല്ല, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ പാലസ്തീനുണ്ട്. പലസ്തീൻ ജനതയെ സഹായിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) അടിയന്തരമായി സമ്മേളിക്കണമെന്ന് അംഗരാജ്യങ്ങളായ ഇറാൻ, ഇറാഖ് എന്നിവർ ആവശ്യപ്പെട്ടു. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ നൽകുന്നതിനായി മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്നും ഇരുവരും ആഹ്വാനം ചെയ്തു. സമയമാകുമ്പോൾ ഹാമസിനൊപ്പം ചേരാൻ തയ്യാറാണെന്ന് ലബനാനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.
മറുവശത്ത് ഇസ്രയേലിനൊപ്പം അമേരിക്കയുൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്നങ്ങളുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോകനേതാവുകളുടെ പിന്തുണ അവർക്കുണ്ട്. ഫ്രാൻസിൽ പലസ്തീൻ അനുകൂല പ്രകടങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി അവരുടെ ഇസ്രായേൽ പിന്തുണ അറിയിക്കുന്നു. മിക്ക പടിഞ്ഞാറൻ രാജ്യങ്ങളും പാലസ്‌തീന് പിന്നിൽ അണിനിരക്കുന്നതോടെ ലോകയുദ്ധ സമാനമായ സാഹചര്യം വരും ദിവസങ്ങളിൽ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.