അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന മദര്‍ തെരേസയ്ക്ക് ഇന്ന് 113-ാം ജന്മവാര്‍ഷികം. അല്‍ബേനിയയിലെ സ്‌കോപ്ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു മദര്‍ തെരേസയുടെ ജനനം. മേരി തെരേസ ബോജെക്സി എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. അപര സ്‌നേഹവും കരുണയും അവരെ മദര്‍ തെരേസയാക്കി. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം അടയാളപ്പെടുത്തിയത്.
വര്‍ഷം 1925, തെരേസയ്ക്ക് അന്ന് 15 വയസ്. ആ വര്‍ഷം ചര്‍ച്ചില്‍ പാസ്റ്ററായി വന്ന ഫാദര്‍ ജാംബ്രന്‍ കോവിക് സ്ഥാപിച്ച ‘സോളിഡാരിറ്റി സൊസൈറ്റി’ ശാഖയുടെപ്രവര്‍ത്തനം തെരേസയെ ആകര്‍ഷിച്ചു. യൂഗോസ്ലാവിയന്‍ മിഷനറി സംഘത്തിനൊപ്പം ഇന്ത്യയിലെ ബംഗാളില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ജാംബ്രന്റെ അനുഭവസാക്ഷ്യ വിവരണം തെരേസയുടെ ഉള്ളുലച്ചു. പതിനെട്ടാം വയസ്സില്‍ തെരേസ സഭാ വസ്ത്രം സ്വീകരിക്കാനും സന്യാസം വരിക്കാനും തീരുമാനിച്ചു. കൊല്‍ക്കത്തയിലെ ലൊറേറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ തെരേസ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
1943-ലെ ഭക്ഷ്യക്ഷാമം, 1946 ലെ ഹിന്ദു-മുസ്ലിം കലാപം എന്നിവ തീര്‍ത്ത പട്ടിണി ആശ്രമത്തിലെ മുന്നൂറോളം അന്തേവാസികളുടെ ജീവിതം ദുരിതമയമാക്കി. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി മദര്‍ തെരേസ തെരുവിലലഞ്ഞു. ഇതിനിടയില്‍ കലാപത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാനും മദര്‍ സമയം കണ്ടെത്തി. ലൊറേറ്റോ സഭയുടെ തിരുവസ്ത്രങ്ങളഴിച്ചുവച്ച് കൊല്‍ക്കത്ത നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ വേഷം ധരിച്ചാണ് പിന്നീടുള്ള കാലം മദര്‍ ജീവിച്ചത്. 1950 ഒക്ടോബര്‍ ഏഴിന് വത്തിക്കാന്‍ സഭയുടെ അനുവാദത്തോടെ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സഭ കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ ആരംഭിച്ചു. 1959-ല്‍ ഈ ചാരിറ്റിയുടെ പ്രവര്‍ത്തനം കൊല്‍ക്കത്തയുടെ പുറത്തേക്കു വ്യാപിച്ചു.
കുഷ്ഠ രോഗികളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി മദര്‍ തെരേസ സ്ഥാപിച്ച ശരണാലയമാണ് ശാന്തി നഗര്‍. മദര്‍ നേതൃത്വം നല്‍കിയ ശിശു ഭവന്‍ ചേരികളിലേയും തെരുവിലേയും കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. 1965-ല്‍ സൊസൈറ്റി ഓഫ് പൊന്തിഫിക്കല്‍ റൈറ്റ് എന്ന അധികാരം മിഷണറീസ് ഓഫ് ചാരിറ്റിക്ക് മാര്‍പാപ്പ നല്‍കുകയും ലോകം മുഴുവന്‍ ശൃംഖലകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. 1962-ല്‍ മദര്‍ തെരേസയെ ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 1972-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരത രത്ന പുരസ്‌കാരവും മദറിനെ തേടിയെത്തി.
ആദ്യമായിട്ടായിരുന്നു ഇന്ത്യക്കു പുറത്ത് ജനിച്ച ഒരു വ്യക്തിയെ തേടി ഭാരതരത്ന പുരസ്‌കാരമെത്തുന്നത്. 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച മദര്‍ തെരേസ തനിക്ക് ലഭിച്ച 1,92,000 അമേരിക്കന്‍ ഡോളര്‍ മുഴുവനും ഇന്ത്യയിലെ അശരണര്‍ക്കായി ചെലവഴിക്കുകയാണുണ്ടായത്. 2010-ല്‍ മദര്‍ തെരേസയുടെ രൂപം ആലേഖനം 5 രൂപ നാണയം ഗവണ്‍മെന്റ് പുറത്തിറക്കി. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പിലും മദര്‍ ഇടം നേടിയിട്ടുണ്ട്, ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലും!