തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചത്. ക്രിസ്റ്റിദാസിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ രക്ഷിക്കാനായത്.
മുതലപ്പൊഴിയിലെ മണല്‍നീക്കല്‍ അദാനി ഗ്രൂപ്പിനെയാണ് സര്‍ക്കാര്‍ ചുമതല പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ മണല്‍ നീക്കണമെന്ന വ്യവസ്ഥ നടപ്പായില്ല. രണ്ട് ജെ.സി.ബി ഉപയോഗിച്ച് മണ്‍സൂണിന് മുമ്പ് മണല്‍ നീക്കിയതു കൊണ്ട് ആഴമുറപ്പാക്കാനും കഴിഞ്ഞില്ല. ഇതാണ് ഈ മാസം അപകടം കൂട്ടിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മുതലപ്പൊഴി അപകടങ്ങളുടെ ആവര്‍ത്തനമാകും.
കേരളത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. ജൂണില്‍ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ നടന്നത്. കടലില്‍ മണല്‍ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മുതലപ്പൊഴിയില്‍ ഇതാദ്യമായല്ല ഇത്തരത്തിലുള്ള അപടങ്ങളുണ്ടാവുന്നത്. ഒരു ഘട്ടത്തില്‍ മുതലപ്പൊഴി മരണപ്പൊഴി എന്ന് വരെ വിളിക്കപ്പെട്ടിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ഫലം കണ്ടില്ല.