ചെന്നൈ : ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ അഞ്ച് മാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെന്ന ശിവശങ്കറിന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലൈഫ് മിഷന്‍ അഴിമതിക്കേസിലെ കിംങ് പിന്‍ ശിവശങ്കറാണെന്നാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് വിവിധ കോടതികളില്‍ ഇഡി നിലപാടെടുത്തത്. എന്നാല്‍ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികള്‍ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിര്‍ വാദം.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കോഴപ്പണം നേരിട്ട് നല്‍കിയവരും നേരിട്ട് വാങ്ങിയവരും പുറത്തുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക ഇഡി കോടതിയും ഹൈക്കോടതിയും തളളിയിരുന്നു. ഇതിനെതിരെ ശിവശങ്കര്‍ കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുക. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളി.
കടുത്ത ശാരീരികാസ്വസ്ഥതകള്‍ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ച് ശിവശങ്കര്‍ നല്‍കിയ രണ്ടാമത്തെ ഇടക്കാല ജാമ്യഹര്‍ജിയാണ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. മെഡിക്കല്‍ റിപ്പോര്‍ട് അനുസരിച്ച് ശിവശങ്കറിന് ജാമ്യം അനുവദിക്കാവുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ മുന്‍പ് ഹര്‍ജി പരിഗണിച്ച ബെഞ്ച് തന്നെ രണ്ടാംതവണയും സമാന ഹര്‍ജി പരിഗണിക്കണമെന്ന് ഇഡി നിലപാട് എടുത്തതോടെയാണ് കോടതി പിന്‍മാറിയത്. ചീഫ് ജസ്റ്റീസ് നിശ്ചിക്കുന്ന മറ്റൊരു ബെഞ്ചാണ് ഹര്‍ജി കേള്‍ക്കേണ്ടത്. ശിവശങ്കറിനെതിരെ ഇഡി ഉയര്‍ത്തിയ കടുത്ത ആരോപണമാണ് ജാമ്യഹര്‍ജികളില്‍ തിരിച്ചടിയായത്
ലൈഫ് മിഷന്‍ അഴിമതിക്കേസിലെ കിംങ് പിന്‍ ശിവശങ്കറാണെന്നും ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നുമാണ് ഇഡി വാദം വടക്കാഞ്ചേരി മാത്രമല്ല മറ്റു ജില്ലകളിലും കമ്മീഷന്‍ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതിക്ക് ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്നും ഇഡി ആരോപിക്കുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ പ്രതികളായ സന്തോഷ് ഈപ്പന്‍ , സരിത്, സ്വപ്ന എന്നിവരുടെ മൊഴിയും ഇഡി കോടതിയില്‍ നിരത്തുന്നുണ്ട്.