തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാര്‍ (34) വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡി.സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ പിടികൂടാനായിട്ടില്ല. മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ 2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30നാണ് മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.
പത്ത് വര്‍ഷത്തോളം സ്വകാര്യചാനലില്‍ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്തറില്‍ ജോലി ലഭിച്ചു. പത്തു മാസം ഖത്തറില്‍ ജോലി ചെയ്തു. 2017 മേയില്‍ മടങ്ങിയെത്തിയ ശേഷമാണ് റിക്കാര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടന്‍പാട്ട് സംഘത്തില്‍ ചേര്‍ന്നതും. ഖത്തറിലായിരുന്നപ്പോള്‍ അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കരുനാഗപ്പള്ളി പുത്തന്‍തെരുവ് കൊച്ചയത്ത് തെക്കതില്‍ കെ.തന്‍സീര്‍, കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോര്‍ട്ടില്‍ എ.യാസീന്‍, കുണ്ടറ ചെറുമൂട് എല്‍എസ് നിലയത്തില്‍ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയില്‍ മുക്കട പനയംകോട് പുത്തന്‍വീട്ടില്‍ ജെ.എബിജോണ്‍, അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടില്‍ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കര്‍ റോഡ് വട്ടച്ചാനല്‍ ഹൗസില്‍ സിബല്ല ബോണി, സത്താറിന്റെ കാമുകി വര്‍ക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.
രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു. ജില്ലാ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.