കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മനോജ് തിവാരി വിരമിച്ചു. 37-കാരനായ തിവാരി 2015-ലാണ് അവസാനമായി ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി കളിതുടര്‍ന്ന അദ്ദേഹം ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് തിവാരി.
2008 മുതല്‍ 2015 വരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്ക് എല്ലാം തന്നത്, എനിക്ക് സ്വപ്നം പോലും കാണാനാകാത്ത പലതും. പ്രത്യേകിച്ചും എന്റെ ജീവിതം വിവിധ പ്രതിസന്ധികളാല്‍ വെല്ലുവിളി നേരിട്ട കാലം മുതല്‍. ഈ കളിയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിനും നന്ദി.’ – ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിടവാങ്ങല്‍ കുറിപ്പില്‍ തിവാരി വ്യക്തമാക്കി.
ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ തിവാരി ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്സ്), റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2007-2008 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യന്‍ അരങ്ങേറ്റം. പിന്നാലെ 2011-ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ്രാജ് സിങ്ങിന് പകരം ഉള്‍പ്പെടുത്തിയത് തിവാരിയെയാണ്. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ സെഞ്ചുറി നേടി വരവറിയിച്ചു. എന്നാല്‍ ഇതിനു ശേഷം തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചില്ല.
ക്രിക്കറ്റിന് പുറമെ രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം ആ വര്‍ഷം അവസാനം പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ ബംഗാളിലെ കായിക മന്ത്രിയാണ്.