തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ മുന്‍ വനിതാ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസില്‍ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കയ്യാങ്കളി കേസില്‍ പ്രതികള്‍ക്കു നല്‍കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും, ഉടനെ കൈമാറുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 19ന് വിചാരണ തീയതി നിശ്ചയിക്കാനായി മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് ഹര്‍ജി പരിഗണിച്ചത്.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ മുന്‍ എംഎല്‍എമാരായ ഇ.എസ്.ബിജിമോളും ഗീതാ ഗോപിയുമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമസഭയിലെ അക്രമത്തില്‍ പരുക്കേറ്റെന്നും കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് തങ്ങളുടെ മൊഴിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയില്‍ കക്ഷിചേരണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തുന്നത് കേസ് നടപടികളെ വൈകിപ്പിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.യു.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല. കേസിന്റെ വിചാരണ തീയതി തീരുമാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്.
ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് 2015 മാര്‍ച്ച് 13 നാണ് ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചത്. മാണി ബജറ്റ് അവതരണം തുടങ്ങിയതോടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്പീക്കറുടെ ഡയസിലേക്കു കയറിയ പ്രതിപക്ഷത്തെ ഇടത് എംഎല്‍എമാര്‍ ഉപകരണങ്ങളും കസേരയും തല്ലിത്തകര്‍ത്തു. 2,20,093 രൂപയുടെ നാശനഷ്ടമാണുണ്ടായത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.