തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യ പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരന്‍ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനില്‍ എന്നിവര്‍ നഷ്ടപരിഹാരം ഈടാക്കേണ്ട പട്ടികയില്‍ ഇല്ല. പ്രാഥമിക അന്വേഷണത്തിലും ഇ.ഡി.-ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവര്‍ പ്രധാന പ്രതികളാണ്. കിരണ്‍ 46 വായ്പകളിലായി 33.28 കോടി തട്ടിയെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. റെജി അനിലും കോടികളുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.
പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടതു ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരവധി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പണം നിക്ഷേപിച്ചവരാണ് ചതിക്കപ്പെട്ടത്.
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയില്‍ ഇരിക്കെ മരിച്ച സംഭവം വിവാദമായിരുന്നു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ചികിത്സക്ക് കൃത്യസമയത്ത് പണം കിട്ടാത്തതിനാല്‍ ഫിലോമിന മരണത്തിന് കീഴടങ്ങുകയായിരുന്നു.