ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്ററിയാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. ഓസ്‌കര്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ നേട്ടം ഇന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷിച്ചിരുന്നു. തമിഴ്‌നാട് മുതുമല ദേശീയോദ്യാനത്തില്‍ നിന്നുള്ള ബെല്ലി-ബൊമ്മന്‍ ദമ്പതികളുടെയും അവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുടെയും കഥയായിരുന്നു ചിത്രം. ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ദമ്പതികള്‍.
ഒരു യൂട്യൂബ് ചാനലിന് ആഗസ്റ്റ് നാലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാക്കളായ ഗുനീത് മോംഗയുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും സംവിധായിക കാര്‍ത്തികി ഗോണ്‍സല്‍വസും തങ്ങളെ സാമ്പത്തികമായി ദുരുപയോഗം ചെയ്‌തെന്നും മാനസികമായി പീഡിപ്പിച്ചെന്നും ദമ്പതികള്‍ ആരോപിക്കുന്നത്. ചിത്രീകരണ സമയം തങ്ങളുമായി കാര്‍ത്തികി നല്ല ബന്ധം പുലര്‍ത്തിയെന്നും ഓസ്‌കര്‍ ലഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.
തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ഡോക്യുമെന്ററിയിലെ വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനായുള്ള ചിലവുകള്‍ വഹിക്കാന്‍ ആവശ്യപ്പെട്ടു. കൊച്ചുമകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കരുതിയ പണമാണ് ഇതിനായി ചിലവഴിച്ചത്. എന്നാല്‍ ഓസ്‌കറിന് ശേഷം കാര്‍ത്തികി തങ്ങളെ കാണാന്‍ എത്തിയിട്ടില്ലാന്നാണ് ദമ്പതികള്‍ പറയുന്നത്. തങ്ങള്‍ ഫോണ്‍ ചെയ്യുമ്പോള്‍ തിരക്കിലാണെന്നും തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും.
അവാര്‍ഡിന് ശേഷം മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടി. യാത്രാക്കൂലി ചോദിച്ചപ്പോള്‍ തന്റെ കൈയ്യിലില്ലെന്നും ഉടനെ സംഘടിപ്പിച്ച് തരാമെന്നുമായിരുന്നു കാര്‍ത്തികിയുടെ മറുപടി. പിന്നീട് കാര്‍ത്തികി പ്രതിഫലം അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അറുപത് രൂപ മാത്രമാണ് അതിലുണ്ടായിരുന്നത്. ഇക്കാര്യമറിയിച്ചപ്പോള്‍ തങ്ങള്‍ അത് ചെലവഴിച്ചു കാണും എന്നാണ് മറുപടി കിട്ടിയത്.
ആനകളെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക, വനംവകുപ്പിന്റെയും ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും ശ്രമങ്ങളെ അംഗീകരിക്കുക എന്നിവയായിരുന്നു ‘എലിഫന്റ് വിസ്പറേഴ്സി’ന്റെ പ്രാഥമിക ലക്ഷ്യം എന്നാണ് മറുപടിയായി നിര്‍മ്മാതാക്കള്‍ പ്രസ്താവനയിറക്കിയത്. അതേസമയം ദമ്പതികളുടെ ആരോപണങ്ങളോട് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.