തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി സുപ്രീം കോടതിയില്‍ ഹര്‍ജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയില്‍ നിന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, കേരള – തമിഴ്‌നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. അരിക്കൊമ്പന്‍ വിഷയത്തിന്റെ സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്‌ഹേ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ഹര്‍ജി ജൂലായ് അഞ്ചിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
അതേ സമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ 6 ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകള്‍ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.