തിരുവനന്തപുരം: സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.
ഇതേ കേസില്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തില്‍ അടൂര്‍ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
2012 സെപ്റ്റംബര്‍ 19നു നാലിനു ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
2021 ജനുവരിയില്‍ കേസ് സിബിഐക്കു കൈമാറി. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി.അനില്‍കുമാര്‍, എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണ് അന്വേഷണം നടത്തിയത്. എന്നാല്‍, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.