കൊച്ചി: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്നാണ് ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരിയായ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ദിലീപ് ഇക്കാര്യം ഉന്നയിച്ചത്.
അതിജീവിത നല്‍കിയ ഹര്‍ജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. ഈ കേസില്‍ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ട്. മാത്രമല്ല, മെമ്മറി കാര്‍ഡ് ചോര്‍ന്നു എന്നു പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അതിനുള്ള തെളിവ് കൈവശമുണ്ട്. വിചാരണ വേളയില്‍ അക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്എസ്എല്‍) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ആ ഘട്ടത്തില്‍ ഇതെല്ലാം പുറത്തു കൊണ്ടുവരുമെന്നും, ഇപ്പോള്‍ പുറത്തുവിട്ടാല്‍ വിചാരണയെ ബാധിക്കുമെന്നുമാണ് വാദം. എന്തുകൊണ്ട് കേസ് മാറ്റിവയ്ക്കണമെന്ന കാര്യത്തില്‍ തന്റെ വാദങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കാനും ദിലീപ് സന്നദ്ധത അറിയിച്ചു.
നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ഇതേ ഹര്‍ജി മുന്‍പു പരിഗണിക്കുമ്പോള്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതുവഴി നിര്‍ണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈല്‍ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ അതിജീവിത കോടതിയെ സമീപിച്ചത്.