തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈക്കോയ്ക്ക്
സര്‍ക്കാര്‍ നല്‍കാനുള്ളത് 3182 കോടി കുടിശിക. നെല്ല് സംഭരണത്തില്‍ തുടങ്ങി കിറ്റ് വിതരണം ചെയ്തതിന്റെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോയ്ക്ക്. അത്യാവശ്യമായി പണം അനുവദിച്ചില്ലെങ്കില്‍ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈക്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോള്‍ കൊടുക്കാനാകുമെന്ന കാര്യത്തില്‍ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
നെല്ല് സംഭരണമായാലും റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയില്‍ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോയ്ക്കാണ്.
മറ്റ് മാസങ്ങളിലേതില്‍ നിന്ന് ഇരട്ടി സാധങ്ങള്‍ സംഭരിച്ചാലേ ഓണക്കാലത്ത് സപ്ലൈക്കോക്ക് പിടിച്ച് നില്‍ക്കാനാകു. എന്നാലിത്തവണ എന്നുമില്ലാത്തത്ര പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക്
വരുത്തിയത് 3182 കോടി കുടിശികയാണ്.
13 അവശ്യസാധനങ്ങളുടെ വിലനിയന്ത്രണം അടക്കം വിപണി ഇടപടലിന് ചെലവഴിച്ച വഴിയില്‍ കിട്ടാനുള്ളത് 1462 കോടി. അതിഥി തൊഴിലാളികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയതതില്‍ കുടിശിക 30 കോടി. ഇതിനെല്ലാം പുറമെയാണ് നെല്ല് സംഭരണ കുടിശികയില്‍ സപ്ലൈക്കോയ്ക്ക് 1000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുള്ളത്. പല ഇനങ്ങളിലായി 2019 മുതലുള്ള കുടിശിക കിട്ടാനുണ്ടെന്നാണ് സപ്ലൈക്കോയുടെ
കണക്ക്.
13 ഇനം അവശ്യ സാധനങ്ങളടങ്ങിയ കിറ്റൊന്നിന് 500 രൂപ മൂല്യം കണക്കാക്കി 425 കോടി രൂപക്കാണ് കഴിഞ്ഞ വര്‍ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം ഓണക്കിറ്റെത്തിച്ചത്. റേഷന്‍ കട ഉടമകള്‍ക്കും 45 കോടി രൂപ അടിയന്തരമായി തീര്‍ക്കേണ്ട കുടിശികയുണ്ട്. സപ്ലൈക്കോയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് 549 കോടി കൊടുത്ത്തീര്‍ക്കാനുണ്ട്.
ഓണക്കാലം മുന്‍കൂട്ടി കണ്ട് വിളിച്ച ടെണ്ടര്‍ വിളിച്ചപ്പോള്‍ കരാറുകാര്‍ വിലകൂട്ടി ചോദിക്കുന്നതിനാല്‍ എട്ട് ഇനം അവശ്യസാധനങ്ങളുടെ സംഭരണം നിലവില്‍ പ്രതിസന്ധിയിലാണ്. പൊതുവിപണിക്കൊപ്പമോ അതിലധികമോ വില ടെണ്ടര്‍ നല്‍കിയ മൊത്ത വിതണക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. വിലക്കുറയ്ക്കാന്‍ സാധ്യതയില്ലെങ്കില്‍ വീണ്ടും ടെണ്ടര്‍ വിളിത്തേക്കുമെന്നാണ് സപ്ലൈക്കോ അധികൃതര്‍ പറയുന്നത്.